Saturday, January 8, 2011

ഗ്രാമപഞ്ചായത്തിലൂടെ നഗരം വളയുന്ന സി. പി. എം


കണ്ണൂരില്‍ സി പി എമ്മിന്റെ വിലാസം തന്നെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. സി പി എമ്മിന്റെ കോട്ടയാണെന്നൊക്കെ കണ്ണൂരിനു പുറത്തു പോയി നേതാക്കള്‍ പ്രസംഗിക്കാറുണ്ടെങ്കിലും കണ്ണൂര്‍ നഗരത്തില്‍ സി പി എമ്മിന് എടുത്തുകാട്ടാന്‍ ഒന്നുമില്ല.
കണ്ണൂര്‍ മുനിസിപ്പാലിറ്റിയുടെ ഭരണം എക്കാലത്തുമുള്ള മോഹമാണ്, ഒരു കാലത്തും അത് സാധിക്കാറുമില്ല. മറ്റു സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ കണ്ണൂരിലെത്തിയാല്‍ സി പി എമ്മിന്റെ വല്ല ചിഹ്നമോ പ്രതീകമോ കാണണമെങ്കില്‍ ഒന്നുകില്‍ പാര്‍ട്ടി ഓഫീസ് അന്വേഷിച്ച് നടക്കണം, അല്ലെങ്കില്‍ പയ്യാമ്പലം ശ്മശാനത്തില്‍ പോകണം. ആദ്യകാല സി പി എം നേതാക്കളുടെ സ്മാരകകുടീരങ്ങളില്‍ പാറിക്കളിക്കുന്നുണ്ടാകും ചെങ്കൊടിയും പിന്നെ പാര്‍ട്ടി ചിഹ്നവുമൊക്കെ. കമ്യൂണിസ്റ്റ് പ്രസ്ഥാനം പിറവിയെടുത്ത ജില്ലയുടെ ആസ്ഥാനനഗരിയിലെത്തുമ്പോള്‍ പാര്‍ട്ടി വല്ലാതെ തളര്‍ന്നുപോയെന്ന് ആര്‍ക്കും തോന്നരുതല്ലോ. അതുകൊണ്ട് കണ്ണൂരിലെ സഖാക്കളൊരു കാര്യം ചെയ്തു.

നഗരമധ്യത്തില്‍ കാല്‍ടെക്‌സ് ജംഗ്ഷന് എകെ ജിയുടെ പേരിടുക. പണ്ടേ ഗാന്ധി സര്‍ക്കിളായി അറിയപ്പെടുന്ന ഇവിടം പെട്ടന്ന് എ കെ ജി സര്‍ക്കിളായി മാറുന്നു. എ കെ ജിയുടെ ഒരു പ്രതിമ ഇവിടെ നേരത്തേ സ്ഥാപിച്ചിട്ടുണ്ട്. പാവങ്ങളുടെ പടത്തലവനായി അറിയപ്പെടുന്ന ത്യാഗപൂര്‍ണമായ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ പ്രതീകമായിരുന്ന എ കെ ജിയുടെ പ്രതിമ ഇവിടെ സ്ഥാപിക്കുമ്പോള്‍ ആരും എതിര്‍ത്തില്ല. ഇനി എ കെ ജി സര്‍ക്കിള്‍ ആയി ഇവിടെ പ്രഖ്യാപിക്കുന്നതു പോലും ആരും എതിര്‍ക്കില്ലായിരുന്നു. പക്ഷേ സഖാക്കളുടെ വളഞ്ഞവഴിയാണ് പൊല്ലാപ്പൊക്കെ ഉണ്ടാക്കിയത്. ഗാന്ധി സര്‍ക്കിളായി അറിയപ്പെട്ടിരുന്ന പ്രദേശം സി പി എം ഭരിക്കുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതിയെ കൊണ്ട് ഒരു പ്രമേയം പാസാക്കി നേരെ എ കെ ജി സര്‍ക്കിളായി പുനര്‍നാമകരണം ചെയ്ത് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

ജില്ലാ പഞ്ചായത്തിന് ഇങ്ങനെ പേര് നിര്‍ദ്ദേശിക്കാനുള്ള അധികാരമേ ഇല്ല. കാരണം നഗരസഭയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണിത്. വേണമെങ്കില്‍ നഗരസഭയോട് പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിക്കാം. തീരുമാനമെടുക്കേണ്ടത് നഗരസഭയാണ്. അല്ലാതെ നഗരസഭയുടെ കാര്യങ്ങളില്‍ തലയിട്ട് സര്‍ക്കാരിനെ കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയെന്നത് നഗരസഭയുടെ സ്വയംഭരണാവകാശത്തിന്മേലുള്ള കൈകടത്തല്‍ തന്നെയാണ്. ഏതായാലും നഗരസഭ നോക്കിനിന്നില്ല. കണ്ണൂരിലെ കാല്‍ടെക്‌സ് ജംങ്ഷന്റെ പേര് ഗാന്ധി സര്‍ക്കിള്‍ എന്ന് തന്നെ നാമകരണം ചെയ്യാന്‍ കണ്ണൂര്‍ നഗരസഭാ യോഗം തീരുമാനിച്ചു.

ഗാന്ധിസര്‍ക്കിളിനെ വിലകുറഞ്ഞ രാഷ്ട്രീയത്തിന് വേണ്ടി എ കെ ജി സര്‍ക്കിളെന്നാക്കുമ്പോള്‍ രണ്ട് മഹാത്മാക്കളേയും അപമാനിക്കുകയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഭരണകക്ഷി അംഗങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഗാന്ധി സര്‍ക്കിളില്‍ മഹാത്മജിയുടെ പ്രതിമ റിപ്പബ്ലിക്ക് ദിനമായ 26 ന് സ്ഥാപിക്കാനും നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. സംഗതി സി പി എമ്മിനത്ര പിടിച്ചില്ല. സി പി എമ്മിന്റെ കൗണ്‍സിലര്‍മാര്‍ തീരുമാനത്തോട് വിയോജിച്ചു. വിയോജനക്കുറിപ്പുമെഴുതി. രാഷ്ട്രപിതാവ് മഹാത്മജിയുടെ സ്മരണകളേക്കാള്‍ വലുത് സങ്കുചിതരാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു തന്നെയാണെന്ന് അവര്‍ തെളിയിച്ചു. അനാവശ്യവിവാദങ്ങളുണ്ടാക്കി എ കെ ജിയെന്ന ആദരണീയ വ്യക്തിത്വത്തിന്റെ സ്മരണകളേയും അവഹേളിക്കുകയല്ലേ ഇവര്‍ ചെയ്യുന്നത്.

എ കെ ജിയുടെ സ്മരണകളെ അല്ലാതെ തന്നെ അവഹേളിച്ചവരാണ് കണ്ണൂരിലെ സഖാക്കള്‍. എ കെ ജി ആശുപത്രി ഭരണം എം വി രാഘവനില്‍ നിന്ന് പിടിച്ചെടുക്കാന്‍ ജനാധിപത്യത്തെ ചവിട്ടിത്തേച്ച് 'എ കെ ജി മോഡല്‍' എന്ന കുപ്രസിദ്ധി കേള്‍പ്പിച്ചവരാണ് കണ്ണൂരിലെ സി പി എം നേതാക്കള്‍. എ കെ ജി സ്മാരക ആശുപത്രിയില്‍ സി പി എം നേതാക്കളുടെ ഒത്താശയോടെ നടന്ന ലക്ഷങ്ങളുടെ അഴിമതിക്കഥയും പുറത്തു വന്നതാണ്. ഇങ്ങനെ എ കെ ജിയെന്ന നേതാവിന്റെ ഓര്‍മ്മകളെ അഴിമതിയുടേയും രാഷ്ട്രീയസദാചാരമില്ലായ്മയുടേയുമൊക്കെ പേരില്‍ ഓര്‍ക്കേണ്ട ഗതികേടിലേക്ക് പുതിയ തലമുറയെ നയിക്കുന്ന കണ്ണൂരിലെ സഖാക്കളോട് കഷ്ടം എന്നല്ലാതെന്തു പറയാന്‍.

ക്ഷേത്രം പിടിച്ചും കാവടി തടഞ്ഞും
ആദായകരമായി പ്രവര്‍ത്തിക്കുന്ന ഏത് സ്ഥാപനത്തിലും കണ്ണു വെക്കുന്നവരാണ് കണ്ണൂരിലെ സി പി എം നേതൃത്വം. ഈശ്വര വിശ്വാസമില്ലെങ്കിലും ലാഭകരമായി നടക്കുന്ന അമ്പലങ്ങളുടെ നിയന്ത്രണം തങ്ങള്‍ക്ക് വേണമെന്ന നിര്‍ബന്ധം സി പി എമ്മിനുണ്ട്. മലയോരമേഖലയിലെ പ്രസിദ്ധമായ അരങ്ങം ശ്രീമഹാദേവക്ഷേത്രത്തിന്റെ ഭരണം സി പി എം പിടിച്ചതും അങ്ങനെ തന്നെ.
അമ്പലത്തിലെ ആദായം നോക്കി ഭരണം പിടിച്ച സി പി എം ഇപ്പോള്‍ വിശ്വാസികളെ വെല്ലുവിളിക്കുകയാണ്. ശബരിമല ശ്രീ ധര്‍മ്മശാസ്താവിന്റെ മണ്ഡലപൂജ സമാപനത്തോടനുബന്ധിച്ചുള്ള കാവടിയെഴുന്നള്ളത്ത് അരങ്ങം ശ്രീ മഹാദേവക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് സി പി എം ഭരിക്കുന്ന ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തടഞ്ഞത് ഭക്തജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പൂവന്‍ചാലില്‍ നിന്ന് അരങ്ങം ക്ഷേത്രത്തിലേക്ക് വന്ന കാവടി എഴുന്നള്ളത്താണ് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ സി പി എം സഖാക്കള്‍ തടഞ്ഞത്. പൂവന്‍ചാലില്‍ നിന്ന് ആറ് കിലോമീറ്റര്‍ കാല്‍നടയായി വന്നവരെയാണ് തടഞ്ഞത്. പുരുഷന്‍മാരെ കൂടാതെ സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് ആളുകള്‍ ഈ കാവടിയെഴുന്നള്ളത്തിനുണ്ടായിരുന്നു. ആലക്കോടിന്റെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ് കാവടിയാട്ടം ക്ഷേത്രത്തില്‍ കയറാതെ തടഞ്ഞതെന്ന് പഴമക്കാര്‍ പറയുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആലക്കോട് രാജാവ് പി ആര്‍ രാമവര്‍മ്മരാജ ക്ഷേത്രം പുനരുദ്ധരിച്ച അന്ന് മുതല്‍ കാവടി ക്ഷേത്രമുറ്റത്തുണ്ടായിരുന്നു. മുമ്പ് കാവടിയാട്ടം പല സ്ഥലങ്ങളില്‍ നിന്നും ക്ഷേത്രത്തില്‍ എത്തിച്ചേരുകയും ക്ഷേത്രഭാരവാഹികള്‍ അവരെ സ്വീകരിച്ച് ആനയിക്കുകയുമാണുണ്ടായിരുന്നത്.

കാവടിയാട്ടം തടഞ്ഞ ക്ഷേത്ര അധികൃതരുടെ നടപടിയെ കാവടി എഴുന്നള്ളത്തിലുണ്ടായിരുന്നവര്‍ ചോദ്യം ചെയ്ത് ബഹളമുണ്ടാക്കിയെങ്കിലും ശൂലം കുത്തിയ കാവടി അകത്ത് പ്രവേശിക്കരുതെന്ന ദേവ പ്രശ്‌നത്തിന്റെ നിര്‍ദ്ദേശം ഉയര്‍ത്തിക്കാട്ടിയാണ് കാവടി തടഞ്ഞത്. എന്നാല്‍ ശൂലം കുത്താത്ത ആളുകളാണെന്ന് മനസ്സിലായിട്ടും കാവടി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടയുകയായിരുന്നു. സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റി ബോര്‍ഡ് വരുന്നതിനുമുമ്പ് എല്ലാ വിഭാഗം ജനങ്ങളും ഉള്‍പ്പെടെ ജനകീയ കമ്മിറ്റി അവിടെ സജീവമായുണ്ടായിരുന്നു. എന്നാല്‍ സി പി എം ഭരണം പിടിച്ചെടുത്തതോടുകൂടി ക്ഷേത്രവും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു. ഇനി പൂജാകര്‍മ്മങ്ങളും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയുടേയും ഏരിയാകമ്മിറ്റിയുടേയും ചര്‍ച്ചയിലൂടെ ചിട്ടപ്പെടുത്തണമെന്ന നിര്‍ദ്ദേശം വരുമോ ആവോ.

പെരുവഴിയില്‍ കളഞ്ഞ റോഡ് നയം
പൊട്ടിപ്പൊളിഞ്ഞ റോഡുകളെ കുറിച്ച് ആവലാതികള്‍ ഫോണില്‍ കേള്‍ക്കാന്‍ തയ്യാറായിരിക്കുന്ന മന്ത്രി എം വിജയകുമാര്‍ കേള്‍ക്കാന്‍ കരാറുകാരുടെ സംഘടനാ നേതാവായ കണ്ണൂരിലെ സി എച്ച് അബൂബക്കര്‍ഹാജി പറയുന്നത് കേള്‍ക്കുക.'കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണത്തിനിടയില്‍ സംസ്ഥാനത്ത് നാല് പൊതു മരാമത്ത് വകുപ്പ് മന്ത്രിമാര്‍ വന്നു. ഇവര്‍ റോഡ് നയം നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞെങ്കിലും ഇതേവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.ദേശീയതലത്തില്‍ ഒരു റോഡ് നയം ഉണ്ടെങ്കിലും സംസ്ഥാനതലത്തില്‍ ഒരു റോഡ്‌നയമുണ്ടാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. പി ജെ ജോസഫ് മന്ത്രിയായിരുക്കുമ്പോള്‍ എന്റെ നേതൃത്വത്തിലുള്ള കോണ്‍ട്രാക്റ്റര്‍മാരുടെ സംഘം മന്ത്രിയെ സമീപിച്ചപ്പോള്‍ റോഡുനയമുണ്ടാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു.ഇതിനായി ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള ആറംഗ കമ്മിറ്റി രൂപികരിച്ചു. അപ്പോഴേക്കും ആരോപണത്തെ തുടര്‍ന്ന് മന്ത്രിക്ക് രാജിവെക്കേണ്ടിവന്നു. പകരം മോന്‍സ്‌ജോസഫ് വന്നു. തുടര്‍നടപടി സ്വീകരിച്ചില്ല. മോന്‍സ് പോയി ജോസഫ് വീണ്ടുംവന്നു. അദ്ദേഹം തുടര്‍ നടപടി സ്വീകരിച്ചില്ല. ജോസഫ് വീണ്ടും മന്ത്രി സ്ഥാനം ഒഴിഞ്ഞു. പകരം പിന്നെയും രണ്ട് മന്ത്രിമാര്‍ വന്നുവെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ ഒരു മന്ത്രി ജൂബ്ബയുമിട്ട് റോഡിലൂടെ നടന്നു. കുറെ കുഴികള്‍ എണ്ണി അവ അടക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനായി ഫണ്ടും അനുവദിച്ചു. ഉദ്യോഗസ്ഥര്‍ കോണ്‍ട്രാക്ടക്റ്റര്‍മാരെ സമീപിക്കാതെ റോഡരികില്‍ താമസിക്കുന്ന മറുനാടന്‍ തൊഴിലാളികളെയും കൂട്ടി റോഡിലെ കുഴി നികത്തി. കുഴിനികത്തി രണ്ട് ദിവസത്തിനുള്ളില്‍ കുഴി പടുകുഴിയായി മാറി. ആ മന്ത്രിക്ക് പകരം മറ്റൊരു മന്ത്രി വന്നു. മഴ മാറിയാല്‍ കുഴിനികത്തുമെന്നു പറഞ്ഞു. ഇപ്പോ മഴയില്ല, കുഴിയൊക്കെ അതേപടി കിടക്കുന്നു'